ഇസ്തിഗാസയും, ശീഈസവും
ഇബ്റാഹീം നബിയേ സഹായിക്കണേ, മൂസാ നബിയേ രക്ഷിക്കണേ, എന്നിങ്ങനെ മുൻകഴിഞ്ഞ പ്രവാചകന്മാരെ ആരെയെങ്കിലും വിളിച്ച് മുഹമ്മദ് നബി(സ) ഇസ്തിഗാസ ചെയ്തിട്ടില്ല.
ബദരീങ്ങളേ കാക്കണേ എന്ന് ഏതെങ്കിലും സ്വഹാബിയോ താബിഇയോ തേടിയതായി കാണുന്നില്ല.
ഖുർആനിലോ സുന്നത്തിലോ ഈ ബിദ്അത്തിന് ഒരു തെളിവുമില്ല.
നാലു ഇമാമുകളിൽ ഒരാൾ പോലും ബദരീങ്ങളെ വിളിച്ച് സഹായം തേടിയതായി ഉദ്ധരിക്കപ്പെട്ടിട്ടില്ല.
എന്നാൽ ദീനുൽ ഇസ്‌ലാമിനെ ശിർക്കിൽ മുക്കാൻ വേണ്ടി രംഗത്തുവന്ന ശീഈസത്തിൽ ഇതിന് നല്ല മാതൃകയുണ്ട്. ശിയാക്കളുടെ വീക്ഷണത്തിൽ ആരോട് പ്രാർഥിച്ചാലും ശിർക്കാവില്ല. ഇലാഹാണെന്നോ റബ്ബാണെന്നോ വിശ്വാസിക്കുന്നില്ലെങ്കിൽ കല്ലിനോടും മരത്തിനോടും വരെ പ്രാർഥിച്ചാലും ശിർക്കാവില്ല. ഇതനുസരിച്ച് ഈ ദുനിയാവിൽ ശിർക്ക് തന്നെയുണ്ടാവില്ല.❗
ഖുമൈനി പറയുന്നത് കാണുക:
അല്ലാഹു അല്ലാത്തവരെപ്പറ്റി അവർ ഇലാഹും റബ്ബും ആണ് എന്ന വിശ്വാസത്തോടുകൂടി അവരോട് ആവശ്യ പൂർത്തീകരണത്തിനു വേണ്ടി തേടുന്നതാണ് ശിര്‍ക്ക്. എന്നാൽ ഈയൊരു വിശ്വാസമില്ലാതെ ആവശ്യ പൂർത്തീകരണത്തിനു വേണ്ടി അവരോടു തേടിയാൽ അത് ശിര്‍ക്കാവുന്ന പ്രശ്നമേയില്ല. അതുകൊണ്ടുതന്നെ ആവശ്യം പൂർത്തീകരിച്ചുതരുവാനായി വല്ലവരും കല്ലിനോടോ മണ്ണിനോടോ തേടിയാൽ പോലും അത് ശിര്‍ക്കാവുകയില്ല. -(കശ്ഫുല്‍ അസ്റാര്‍: 30).
താരതമ്യം
ഇനി കാന്തപുരം വിഭാഗത്തിലെ പ്രമുഖ പണ്ഡിതൻ പറയുന്നത് കാണുക:
സൃഷ്ടികൾക്ക് അല്ലാഹു അനുവദിച്ചുകൊടുത്ത വിശേഷണങ്ങളിൽ സ്വമദിയ്യത്ത് (സ്വയം പര്യാപ്തത) കൂടി ആരോപിച്ചിരുന്നെങ്കിൽ, അതില്ലാത്ത സാഹചര്യത്തിൽ ഈ വിശേഷണങ്ങൾ സൃഷ്ടികൾക്ക് ഉണ്ടെന്നു വിശ്വസിച്ചാൽ ശിർക്കാവുകയില്ലെന്ന് പഠിപ്പിക്കുക കൂടിയാണ് ഖുർആൻ ചെയ്യുന്നത്. അല്ലാഹുവിന്റെ വിശേഷണങ്ങൾ ബാഹ്യമായി സൃഷ്ടികൾക്ക് നൽകിയാൽ ശിർക്ക് സംഭവിക്കുകയില്ലെന്നും, അല്ലാഹുവിന്റെതിന് തുല്യമായ രൂപത്തിൽ (സ്വയംപര്യാപ്തതയോടുകൂടി) സൃഷ്ടികളിൽ അത് ആരോപിക്കുമ്പോഴാണ് ശിർക്ക് വരികയെന്നതും നാം മനസ്സിലാക്കുക. -(സുന്നത്ത് ജമാഅത്ത്, പേജ്: 28 - 29, സുലൈമാൻ സഖാഫി മാളിയേക്കൽ).
ഇ.കെ വിഭാഗം പണ്ഡിതനായ അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് പറയുന്നത് കാണുക:
അല്ലാഹുവിന്റെ കേൾവി, അറിവ് തുടങ്ങിയ ഗുണങ്ങൾ മറ്റാരിൽ നിന്നെങ്കിലും അല്ലാഹുവിന് ലഭിച്ച് കൊണ്ടിരിക്കുന്നതല്ല. അല്ലാഹുവിന്റെ കേൾവിയും അറിവും അവന്റെ സത്തയോടൊപ്പം എന്നും എപ്പോഴും വേർപിരിയാതെ നിലനിൽക്കുന്നതാണ്. അല്ലാഹുവിന്റെ കേൾവി, അറിവ് എന്നീ ഗുണങ്ങൾക്ക് എന്തെങ്കിലും നിയന്ത്രണങ്ങളോ പരിധിയോ നിശ്ചയിക്കാൻ ഒരാൾക്കും സാധ്യമല്ല. ഇത്തരം ഒരു കഴിവ് അല്ലാഹുവല്ലാത്തവരിൽ സങ്കൽപ്പിച്ചാൽ മാത്രമേ ശിർക്കാവൂ.- (തെറ്റിദ്ധരിക്കപ്പെട്ട തൗഹീദ് എന്ന ഗ്രന്ഥം കാണുക).
അല്ലാഹുവിന്റെ ഗുണവിശേഷണങ്ങൾ ഏതാണ്ടെല്ലാം തന്നെ ശീഈകൾ അവരുടെ ഇമാമുകൾക്ക് ചാർത്തിക്കൊടുത്തിട്ടുണ്ട്. പ്രപഞ്ചത്തിന്റെ നിയന്ത്രണം തന്നെ അവരുടെ ഇമാമുകളുടെ കരങ്ങളിലാണെങ്കിൽ ആ ഇമാമുകളോട് എന്താണ് തേടിക്കൂടാത്തത് ?!
ശീഈ അഖിദാ ഗ്രന്ഥങ്ങൾ എന്തു പറയുന്നു ?:❓❓❓
ഔലിയാക്കളെ കുറിച്ച് നമ്മുടെ നാട്ടിൽ ചിലർ വിശ്വസിക്കുന്ന വികലമായ ആശയങ്ങൾ മുഴുവൻ ശീഈകൾ തങ്ങളുടെ ഇമാമുകളെക്കുറിച്ചും വിശ്വസിക്കുന്നുണ്ട്. തങ്ങളുടെ ഇമാമുകള്‍ക്ക് അല്ലാഹുവിനെപ്പോലെ കാണാനും അറിയാനും സാധിക്കുമെന്നാണ് അവരുടെ വിശ്വാസം. ശീഈകളുടെ അടുക്കല്‍ ഏറ്റവും പ്രാമാണികമായ ഹദീസ് ഗ്രന്ഥമാണ് "അല്‍ കാഫി". ആഹ് ല്സുന്നയുടെ അടുത്തു 'സ്വഹീഹുല്‍ ബുഖാരി'ക്കുള്ള സ്ഥാനമാണ് ഈ ഗ്രന്ഥത്തിന് ശീഈകളുടെ അടുക്കലുള്ളത്. അതിലും അതുപോലുള്ള ശീഈകളുടെ പ്രാമാണിക ഗ്രന്ഥങ്ങളിലും വന്ന ചില ഉദാഹരണങ്ങൾ മാത്രം ഇവിടെ ചൂണ്ടിക്കാണിക്കാം:
അൽ കാഫിയിലെ അധ്യായങ്ങളുടെ തലക്കെട്ടുകൾ മാത്രം മതി ഇത് മനസ്സിലാവാൻ. ഉദാഹരണത്തിന് ചിലതു കാണുക:
1.ഇമാമുകൾ വല്ലതും അറിയണമെന്ന് ഉദ്ദേശിച്ചാൽ അതറിയും എന്ന് വ്യക്തമാക്കുന്ന അധ്യായം.
2. ഇമാമുകൾ എപ്പോഴാണ് തങ്ങൾ മരിക്കുക എന്നും, തങ്ങളുദ്ദേശിക്കുമ്പോൾ അല്ലാതെ മരിക്കുകയില്ലെന്നും വൃക്തമാക്കുന്ന അധ്യായം, അവർ മനസ്സിലുള്ളത് അറിയുന്നു. മരണത്തിന്റേയും ആപത്തിന്റേയും വിവരങ്ങൾ അറിയുന്നു എന്ന അധ്യായം.
ഇനി ഇതേ ഖുറാഫാത്തുകൾ അതേ പടി നമ്മുടെ നാട്ടിലെ സുന്നീ പരിസരത്തേക്ക് കടന്നു വന്നതു കാണുക:
ഒരു ഖുദ്‌സിയായ ഹദീസിനെ ദുര്‍വ്യാഖ്യാനിച്ചുകൊണ്ട് അല്ലാഹുവിന്റെ കഴിവുകള്‍ സി.എം മടവൂരിന് ഉണ്ടെന്ന് വാദിക്കുന്നു:
" അല്ലാഹു കേള്‍ക്കുന്നത് പോലെ കേള്‍ക്കുകയും, കാണുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നാണു ഇതിന്‍റെ വിവക്ഷയെന്നു പണ്ഡിതന്മാര്‍ വിവരിച്ചിട്ടുണ്ട്." -(സി.എം. സ്മരണിക, പേജ്: 39).
മുഹിയിദ്ദീന്‍ ശൈഖ് (റ)യെക്കുറിച്ച്, '' അല്ലാഹു കേള്‍ക്കുന്നത് പോലെ
സ്ഥല ശബ്ദ വ്യത്യാസമന്യേ കേള്‍ക്കാന്‍ സാധിക്കുമെന്നതാണ് '' എന്ന് പറയുന്നു.
(ജിലാന്‍ -ശൈഖ് ജീലാനി സപ്ലിമെന്റ് പേജ് : 9). തംരീനു ത്വലബ സാഹിത്യ സമാജം, ചാലിയം ജുമാ മസ്ജിദ്).
കുപ്പിക്കകത്തുള്ള വസ്തുവിനെപ്പോലെ മനുഷ്യരുടെ മനസ്സിനകത്തുള്ളത് അറിയാന്‍ ഔലിയാക്കള്‍ക്ക് കഴിയുമെന്നാണ് മാലകളില്‍ പറഞ്ഞിട്ടുള്ളത്.
ഇനി ചിന്തിക്കുക. പിഴച്ച ശീഈ ആശയാദർശങ്ങൾ നമ്മുടെ നാട്ടിലെ സുന്നീ പരിസരങ്ങളിലേക്ക് എത്രമാത്രം കടന്നു കയറിയിട്ടുണ്ട്, യഥാർഥ ഇസ്ലാമികാദർശത്തെ അത് എത്രമാത്രം വികലമാക്കിയിട്ടുണ്ട് എന്ന്.
അവലംബം : ഇല്യാസ് മൗലവി...........
No comments:
Post a Comment